കന്യാകുമാരി ജില്ലയിലെ മലയാളികളുടെ സ്ഥാപങ്ങളുടെയും മറ്റും പരസ്യം ഈ ബ്ലോഗില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്യുക.
കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക്‌ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ്‌ ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
നിങ്ങളുടെ കൃതികള്‍ ഇവിടെ പ്രസധീകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Sunday, September 23, 2018

പെണ്ണരശു നാടും പുരുഷാദേവിയും

പെണ്ണരശുനാടും പുരുഷാദേവിയും:-
(തെക്കൻ പാട്ടിലെ കഥകൾ - 2)

തെക്കൻ പാട്ടുകളിലെ ശക്തയായ ഒരു സ്ത്രീ കഥാപാത്രമാണ് പുരുഷാദേവി. പുരുഷാദേവിയെ കുറിച്ച് അറിയണമെങ്കിൽ ആദ്യം പെണ്ണരശു നാട്ടിനെ കുറിച്ച് അറിയണം.പെണ്ണരശു നാട്ടിന്റെ കഥ സാങ്കല്പിക കഥയാണോ അല്ലയോ എന്നുള്ള തർക്കം തൽക്കാലം മാറ്റി വയ്ക്കാം. സ്ത്രീകൾക്ക് പരമാധികാരമുണ്ടായിരുന്ന ഒരു അപൂർവ്വ രാജ്യമാണ് പെണ്ണരശുനാട്. പെണ്ണരശുനാട്ടിലെ പുരുഷന്മാരെ കുറിച്ചുള്ള ഒരു വിവരണവും കഥാഗാനങ്ങളില്ല. അതുപോലെ തന്നെ പെണ്ണരശു നാട് നിലനിന്നിരുന്ന സ്ഥലത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഒന്നും ലഭ്യവുമല്ല. ചില‌ സൂചനകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. 'കൂവല്ലൂർ' രാജ്യത്തിന്റെ അയൽ രാജ്യം എന്നതാണ് ഒരു സൂചന. കൂവലൂർ ഇപ്പോഴത്തെ നെയ്യാറ്റിൻകര താലൂക്കിലെ അമ്പൂരി പഞ്ചായത്തിലുൾപ്പെട്ട കോവില്ലൂർ എന്ന സ്ഥലമായിരിക്കാമെന്ന് ഗവേഷകർ അനുമാനിക്കുന്നു.പെണ്ണരശുനാട്ടിലെ രാഞ്ജിയായിരുന്ന പുരുഷാദേവിക്ക് വാൾ പയറ്റ് പഠിക്കുന്നതിന് മുഞ്ചിറയിൽ നിന്നും ഗുരുദേവനെ കൊണ്ടുവന്നു എന്ന് സൂചിപ്പിക്കുന്നു. പെണ്ണരശു നാട്ടിലേൽക്കുന്ന സിംഹളക്കാറ്റിനെ കുറിച്ചും തെക്കൻ പാട്ടിൽ പരാമർശമുണ്ട്. ഇത് കൂടാതെയുള്ള മറ്റൊരു സൂചന കന്യാകുമാരി ജില്ലയിലുള്ള പുരുഷാദേവിയുടെ മൂന്നു ക്ഷേത്രങ്ങളാണ്. താഴാക്കുടി, കൊക്കോട്ടൂർ,കാട്ടുവിള എന്നീ‌ സ്ഥലങ്ങളിലാണ് ഈ‌ക്ഷേത്രങ്ങൾ എന്ന് ഡോ.തിക്കുറിശ്ശി ഗംഗാധരൻ പറയുന്നു. പെണ്ണരശുനാട്ടിനെ കുറിച്ച് ഗവേഷകന്മാർക്കിടയിൽ തന്നെ വ്യത്യസ്താഭിപ്രായമാണുള്ളത്. ആറ്റിങ്ങലായിരിക്കാമെന്നാണ് ശ്രീ ഉള്ളൂർ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ പുരുഷാദേവിയുടെ ക്ഷേത്രങ്ങളും മറ്റു ചില തെളിവുകളും നിരത്തി ഡോ.തിക്കുറിശ്ശി ഗംഗാധരൻ ഇതിനെ ഖണ്ഡിക്കുന്നു.
കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ലഭ്യമായ സൂചനകളിൽ നിന്നും പെണ്ണരശുനാട്  തിരുവിതാംകൂർ ഭാഗത്തുള്ള ഒരു സ്ഥലമായിരുന്നിരിക്കണം എന്ന് അനുമാനിക്കാം.

ഇനി പെണ്ണരശുനാട്ടിലെ യുവരാഞ്ജിയും തെക്കൻ പാട്ടുകളിലെ വീരനായികയുമായി പുരുഷാദേവിയുടെ കഥയിലേയ്ക്ക് കടക്കാം.

പെണ്ണരശുനാട്ടിലെ രാഞ്ജിയായ തിരുവണയാരമ്മ തന്റെ ഏഴു സഖിമാരോടൊപ്പം ഭരണം നടത്തി വന്നു. ദീർഘ കാലം സന്താനങ്ങളില്ലാതിരുന്ന, സന്താന ലബ്ദിക്കായി  കഠിന വൃതമനുഷ്ഠിച്ച റാണിക്ക് അവരുടെ ആഗ്രഹം പോലെ അനന്തരാവകാശിയായി ഒരു പെൺകുഞ്ഞ് ജനിച്ചു. അവൾക്ക് പുരുഷാദേവി എന്ന് പേരിട്ടു.അഞ്ചു വയസ്സുമുതൽ വിദ്യാഭ്യാസം ആരംഭിച്ച പുരുഷാദേവി ഏഴാം വയസ്സു മുതൽ ആയുധാഭ്യാസവും ആരംഭിച്ചു.കുതിര സവാരിയും വേദാധ്യയനവും ഒക്കെ സ്വായത്തമാക്കിയ പുരുഷാദേവി ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് വളർന്നു.
വിവാഹം കഴിഞ്ഞ് പുരുഷാദേവി ഗർഭിണിയായിരുന്ന് കാലഘട്ടത്തിൽ അവളുടെ കാര്യത്തിൽ അവളുടെ കാര്യത്തിൽ അതീവ ശ്രദ്ധ പതിപ്പിച്ച തിരുവണയാരമ്മ കൂടുതൽ ഭദ്രതയ്ക്കായി രാജധാനിയുടെ മൂന്ന് ഭാഗവും കോട്ട കെട്ടി.

 ഇത് അയൽ രാജ്യമായ  കൂവലൂരിലെ  ചെമ്പന്മുടി രാജവിന് ഇഷ്ടമായില്ല. പ്രതിഷേധ പ്രകടനത്തിനായി അദ്ദേഹം ഒരു ഉപായം കണ്ടെത്തി.രാജോതിമായ അകമ്പടിയോടെ പുരുഷാദേവിയുടെ കോട്ട വഴി തനിക്ക് തീർത്ഥയാത്ര പോകണമെന്ന ആവശ്യം അദ്ദേഹം ദൂതർ മുഖേന പുരുഷാദേവിയെ അറിയിച്ചു. എന്നാൽ സൈന്യ സമേതം കടന്നു പോകാനുള്ള ആവശ്യം പുരുഷാദേവി നിരാകരിച്ചു. ക്രൂദ്ധനായ ചെമ്പൻ മുടി രാജാവ് പെണ്ണരശു നാട്ടിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.ചെമ്പന്മുടി രാജാവ് നേരിട്ടു തന്നെ യുദ്ധത്തിന് നേതൃത്വം നൽകി. തന്റെ സൈന്യത്തിനു നേതൃത്വം നൽകിക്കൊണ്ട് അമ്മയോടൊപ്പം പൂർണ്ണ ഗർഭിണിയായ പുരുഷാദേവിയും യുദ്ധത്തിനെത്തി. ശക്തമായ പോരാട്ടം നടന്ന ആദ്യ ദിനത്തിലും രണ്ടാം ദിനത്തിലും നടന്ന പോരാട്ടത്തിൽ പുരുഷാദേവിയുടെ സൈന്യം കൂവലൂർ സൈന്യത്തെ നിഷ്പ്രഭരാക്കി. ചെമ്പൻ മുടിക്ക് പിൻ വാങ്ങേണ്ടി വന്നു.

 ഏതു വിധത്തിലും പെണ്ണരശു നാടുമായുള്ള യുദ്ധത്തിൽ ജയിക്കണമെന്നത് അഭിമാന പ്രശ്നമായ ചെമ്പൻ മുടി കാടത്തിനാട്ടിലെ രാജാവിനോട് സഹായമഭ്യർത്ഥിച്ചു. ഇരു രാജ്യത്തിലേയും വമ്പൻ സൈന്യം പെണ്ണരശുനാടുമായി യുദ്ധം തുടങ്ങി. പുരുഷാദേവിയും സൈന്യവും വീരോചിതമായി പോരാടി.എന്നാൽ വമ്പൻ ശത്രു സൈന്യത്തിന് മുന്നിൽ അവർക്ക് അധികനേരം പിടിച്ചു നിൽക്കാനായില്ല.തങ്ങൾക്ക് വിജയം നേടാനാകില്ലെന്ന് മനസ്സിലാക്കിയ തിരുവണയാരമ്മയും അംഗരക്ഷകരായ സഖിമാരും ശത്രുക്കളുടെ പിടിയിലകപ്പെട്ട് അടിമയാവാതിരിക്കാൻ ആത്മഹത്യ ചെയ്തു.ഇതൊക്കെ കണ്ട് മനസ്സു തകർന്ന പുരുഷാദേവി തന്റെ ശൂലം കൊണ്ട് വയറു പിളർന്ന് കുഞ്ഞിനെയെടുത്ത് ശത്രു സൈന്യത്തിനു നേരെ എറിഞ്ഞ് വീരമൃത്യു വരിച്ചു. അഭിമാനത്തിന് ക്ഷതം സംഭവിച്ച ചെമ്പൻ മുടി " പങ്കം ചെയ്താളെ പുരുഷാദേവി" എന്ന് വിലപിച്ചുകൊണ്ട് തന്റെ ഉടവാൾ നിലത്തുറപ്പിച്ച് അതിന്മേൽ ജീവത്യാഗം ചെയ്തു. കുറ്റബോധത്താൽ കാടത്തി രാജാവും ജീവത്യാഗം ചെയ്തു. ജീവത്യാഗം ചെയ്തവർ ശിവ സന്നിധിയിലെത്തിയെന്നും  യാഗാഗ്നിയിൽ മുഴുകി വന്ന അവർക്ക് മഹാദേവൻ പുതിയ പേരുകൾ നൽകിയെന്നും അവർ ആരാധ്യരായിത്തീർന്നുവെന്നുമൊക്കെയാണ് വിശ്വാസം. അങ്ങനെ പുരുഷാദേവി ആട്ടക്കാര ഇശക്കിയായും ചെമ്പൻ മുടി ധീരൻ ചെങ്കിടായ്ക്കാനായും കാടത്തി രാജാവ് കഴുക്കാരനായും പിന്നീട് അറിയപ്പെട്ടു. ഇപ്രകാരമാണ്  നാഞ്ചിനാട്ടിലെ യക്ഷിക്കഥകളിൽ പ്രധാനപ്പെട്ട പുരുഷാദേവിയുടെ കഥ തെക്കൻ പാട്ടുകളിലൂടെ പാടിപ്പതിഞ്ഞത്.

(ഡോ.തിക്കുറിശ്ശി ഗംഗാധരന്റെ വേണാടിന്റെ കഥാഗാനങ്ങൾ എന്ന പുസ്തകത്തിലെ 'പുരുഷാദേവിയമ്മപ്പാട്ട്' എന്ന ഭാഗവും, അതിൽ പ്രമുഖരായ ചിലർ നടത്തിയ നിരീക്ഷണങ്ങളുമാണ് ഈ പോസ്റ്റിന് ആധാരം)

Related stories:
ഉലകുടെയ പെരുമാൾ തമ്പുരാൻ ചരിത്രം http://Bitl.Cc/z4Nfn4Sg

Tuesday, September 18, 2018

ഉലകുടെയ പെരുമാൾ തമ്പുരാൻ

തിരുവനന്തപുരം കന്യാകുമാരി ജില്ലകളിൽ ഇന്നും കണ്ടുവരുന്ന ആരാധാനലയങ്ങളാണ് തമ്പുരാൻ ക്ഷേത്രങ്ങൾ. തെക്കൻ തിരുവിതാംകൂറിലെ വീരാരാധന കൊണ്ടുണ്ടായ ചരിത്ര സ്മാരകങ്ങൾ കൂടിയാണ് ഇവയെല്ലാം. ഒരു കാലത്ത് ജീവിച്ചിരുന്ന വീരന്മാരായ ചില രാജാക്കന്മാരേയും ധീരയോദ്ധാക്കളേയും അമാനുഷിക സിദ്ധിയുണ്ടായിരുന്നെന്ന് കരുതുന്നവരേയുമൊക്കെ ജനങ്ങൾ ഭക്തിപൂർവ്വം ആരാധിച്ചു വന്നിരുന്നു. അരൾവായ്മൊഴി അതിർത്തിക്കപ്പുറം തിരുനെൽവേലി മധുര ജില്ലകളിൽ ജീവിച്ചിരുന്ന രാജാക്കന്മാരുടെ സ്മാരകങ്ങൾ പോലും വേണാടിന്റെ മണ്ണിൽ കാണാം.

ചിത്രത്തിൽ കാണുന്നത് ക‌ന്യാകുമാരി ജില്ലയിലെ വിളവങ്കോട് താലൂക്കിൽ തൂത്തൂർ  പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പൂത്തുറ ഉലകുടെയ പെരുമാൾ തമ്പുരാൻ ക്ഷേത്രമാണ്. കടലോരത്തു നിന്നും വെറു 100 മീ അകലെയായിട്ടാണ് ക്ഷേത്രം നിലകൊള്ളുന്നത്. ഈ അടുത്ത കാലത്തായി ക്ഷേത്രം നവീകരിച്ചിരിക്കുന്നു. തദ്ദേശീയമായി ഈ ക്ഷേത്രത്തിന്റെ ചരിത്രം അന്വേഷിച്ചെങ്കിലും ലഭിച്ചില്ല( ലഭിക്കുകയാണെങ്കിൽ അത് കൂട്ടിച്ചേർക്കാം).

പ്രസദ്ധീകരിക്കപ്പെട്ട ഉലകുടെയ പെരുമാൾ തമ്പുരാൻ ചരിത്രം:

 മധുരയ്ക്കടുത്ത് വൈഗക്കര ഭരിച്ചിരുന്ന രാജവംശത്തിലായിരുന്നു ഉലകുടെയ പെരുമാളിന്റെ ജനനം. വൈഗക്കര ഭരിച്ചിരുന്ന സഹോദരന്മാരായ അഞ്ചു രാജാക്കന്മാരും മധുര രാജാവുമായിട്ടുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടു. അവരുടെ ഏക സഹോദരി പൊന്നരുവിയെ പന്ത്രണ്ടാം വയസ്സിൽ പൊന്നും പെരുമാളിന് വിവാഹം ചെയ്തു കൊടുത്തു. ദീർഘകാലം സന്താന‌സൗഭാഗ്യമില്ലാതിരുന്ന ഇവർക്ക് പ്രാർത്ഥനകളുടെ ഫലമായി ലഭിച്ച പുത്രനാണ് ഉലകുടെയ പെരുമാൾ.അഞ്ചാം വയസ്സുമുതൽ വിദ്യാഭ്യാസം ആരംഭിച്ച ഉലകുടെയ പെരുമാൾ അക്ഷര വിദ്യക്കു‌ശേഷം ഉടവാൾ പരിശീലനവും നേടി. ഇതിനായി തുളുനാട്ടിൽ നിന്നുള്ള ഒരു പണിക്കരെയാണ് നിയമിച്ചത്. തുടർന്ന് കുതിര സവാരി അഭ്യസിക്കാനായി കപ്പിത്താൻ എന്നയാൾ ഭരിച്ചിരുന്ന ആയിക്കര രാജ്യത്ത് നിന്ന് അഞ്ഞൂറായിരം കുതിരകളെ കൊണ്ടു വരാൻ തീരുമാനിച്ചു. കടൽമാർഗ്ഗമാണ് കുതിരകളെ കൊണ്ടു വന്നത്. ഇതിനായി മലമുകളിൽ നിന്നും മരങ്ങൾ കൊണ്ടുവന്ന് കുതിരകളെ നിർത്താനും ആയുധങ്ങൾ ശേഖരിക്കാനും പറ്റുന്ന തരത്തിലുള്ള കൂറ്റൻ ഓടങ്ങൾ വൈഗക്കരയിലെ തച്ചന്മാർ നിർമ്മിച്ചു. ഏഴു ദിവസം കഴിഞ്ഞ് ഓടങ്ങൾ പറങ്കികളുടെ കോട്ട കൂടിയായ ആയിക്കരയിലെത്തി. കുതിരകളും ആയുധങ്ങളും വ്യഞ്ജനങ്ങളുമായി കപ്പിത്താന്റെ സഹായത്തോടെ ഓടങ്ങൾ വൈഗക്കരയിലേയ്ക്ക് പുറപ്പെട്ടു. നാലാം ദിവസം മാർഗ്ഗമദ്ധ്യേ കുട്ട്യാലി മരയ്ക്കന്റെ സൈന്യം ഓടങ്ങളെ തടഞ്ഞു. തുടർന്ന് മധുര രാജാവിന്റെ സഹായത്തോടെ മരയ്ക്കാർ സൈന്യം യുദ്ധം ആരംഭിച്ചു. എന്നാൽ കപ്പിത്താന്റെ നേതൃത്വത്തിലുള്ള പറങ്കിപ്പടയ്ക്കു മുന്നിൽ പിടിച്ചു നിൽക്കാൻ മരയ്ക്കാർ സൈന്യത്തിനായില്ല. വിവരമടിഞ്ഞ ഉലകുടെയ പെരുമാൾ സൈന്യത്തെ അയച്ചു . മരയ്ക്കാന്മാരും വീണ്ടും യുദ്ധത്തിനൊരുങ്ങി. ആ യുദ്ധത്തിൽ കുട്ട്യാലി മരയ്ക്കാർ കൊല്ലപ്പെട്ടു. പിന്നീട് മധുര രാജാവയച്ച 'കാട്ടാളർ' പടയേയും പരാജയപ്പെടുത്തി. കുതിരകളുമായി എത്തിയ പറങ്കിപ്പട ഉലകുടെയ പെരുമാളിനെ വന്ദിച്ച് മടങ്ങി.
അശ്വാരോഹണ വിദ്യയിലും സാമർത്ഥ്യം നേടിയ ഉലകുടെയ പെരുമാളിന് പതിനാറു വയസ്സിനു മുൻപെ തന്നെ കിരീടധാരണവും നടന്നു. തെക്കൻ കാഞ്ചിയിലെ രാജാവായ പാണ്ടിപ്പെരുമാളുടെ മക്കളായ ഏഴുകന്യകമാരെ ഉലകുടെയ പെരുമാൾ വിവാഹം ചെയ്തു.
തന്റെ ജന്മോദ്ദ്യേശത്തെ കുറിച്ച് ബോധവാനായിരുന്ന ഉലകുടെ പെരുമാൾ മധുര രാജാവിനെതിരായ യുദ്ധത്തിനുള്ള സന്നാഹങ്ങളൊരുക്കി. കുലദേവതയായ വൈഗ ഭഗവതിയെ നിഷ്ടയോടെ ഭജിച്ച് ദിവ്യമായ ഒരു ആയുധം കൈക്കലാക്കി.ദേവി ദാ ചെയ്ത വാൾ കിട്ടിയതോടെ ഉലകുടെയ പെരുമാൾ ശത്രു സംഹാരത്തിനുള്ള ആക്കം കൂട്ടി. അമ്മയും പത്നിമാരും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആ ശ്രമങ്ങളൊക്കെ വിഫലമായി.കുതിര, ആന , കാലാൾപ്പടകളുമായി യുദ്ധത്തിനായി മധുരയിലേയ്ക്ക് പുറപ്പെട്ടു. ചാരന്മാർ മുഖേന വിവരമറിഞ്ഞ മധുര രാജാവ് യുദ്ധത്തിന് സന്നദ്ധമാകാൻ സൈന്യത്തിന് കല്പന നൽകുകയും സുഹൃത്തുക്കളായ അയൽ രാജാക്കന്മാരോട് സഹായമഹ്യർത്ഥിക്കുകയും ചെയ്തു. തിരുച്ചിറപ്പള്ളിയിലെ കരുതലസിംഹ വിക്രമൻ, അല്ലിത്തുറയിലെ വീരവാനോതൈപെരുമാൾ, മാമുണ്ടി മന്നൻ, ചിറുപെരുമാൾ തുടങ്ങിയവർ സൈന്യ സമേതം അദ്ദേഹത്തെ സഹായിക്കാനെത്തി. തുടർന്ന് നടന്ന യുദ്ധത്തിൽ ഉലകുടെയ പെരുമാൾ ചെറുമധുര പിടിച്ചടക്കി.മധുരാ വാസികളെല്ലാം അന്യനാടുകളിലേയ്ക്ക് പാലായനം ചെയ്തു. രാജാവും മഷുരാപുരി ഉപേക്ഷിച്ച് മാനാമധുരയിലേയ്ക്ക് പോയി. കുറച്ചു ദിവസത്തിനു ശേഷം മധുര രാജാവ് വീണ്ടും യുദ്ധത്തിനെത്തി. ഉലകുടെയ പെരുമാളുമായി നേരിട്ട് യുദ്ധം ചെയ്ത മധുര രാജാവ് തോറ്റു. മാനാമധുരയിലേയ്ക്ക് ഓടിയ അദ്ദേഹത്തെ ഉലകുടെയ പെരുമാൾ പിന്തുടർന്നു. മധുര രാജാവ് വേഗത്തിൽ മലമുകളിലേയ്ക്ക് കയറി ഒളിച്ചു. പിന്നീട് ഉലകുടെയ പെരുമാൾ മധുരയുടെ ഭരണാധിപനായി, കുറച്ചു കാലം രാജ്യം ഭരിച്ചു. തോറ്റോടിയ മധുരാധിപതി വെറുതെയിരുന്നില്ല. മലവാസികളേയും സംഘടിപ്പിച്ച് വീണ്ടും യുദ്ധത്തിനെത്തി. തുടർന്ന് ശക്തമായ യുദ്ധം നടന്നു. പിന്നീട് നടന്ന ഘോരയുദ്ധത്തിൽ വിജയം മധുര രാജാവിനായിരുന്നു. തന്റെ സൈന്യം പരാജയപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞ ഉലകുടെയ പെരുമാൾ ശത്രുവിന്റെ മരിക്കുന്നത് അപമാനകരമെന്ന് കരുതി സ്വയം ജീവത്യാഗം ചെയ്തു. അത് കണ്ട അദ്ദേഹത്തിന്റെ അനുജന്മാരും ആത്മാഹുതി ചെയ്തു. ഉലകുടെയ പെരുമാളിന്റെ ധീരതയിൽ മതിപ്പു തോന്നിയ മധുര രാജാവ് രാജകീയമായി തന്നെ ഉലകുടെയ പെരുമാളിന്റേയും അനുജന്മാരുടേയും മൃതദേഹങ്ങൾ സംസ്കരിച്ചു. പതിനേഴു വർഷം പ്രജാക്ഷേമ തല്പരനായി രാജ്യം ഭരിച്ച ഉലകുടെയ പെരുമാളിന്റെ മഹത്ത്വം നാടെങ്ങും പ്രകീർത്തിക്കപ്പെട്ടു. അദ്ദേഹം ജനങ്ങളുടെ ആരാധനാ മൂർത്തിയായി തീർന്നു. ഉലകുടെയ പെരുമാളിന്റെ നിരവധി ക്ഷേത്രങ്ങൾ/ സ്മാരകങ്ങൾ നാടെങ്ങും ഉണ്ടായി. ഉലകുടെയ പെരുമാളിന്റെ സ്വർഗ്ഗപ്രാപ്തിക്കു  രാജകുടുംബം അന്യം നിന്നു പോയി. ആ നാട്ടിലെ‌പ്രജകളിൽ നല്ലൊരു വിഭാഗം വേണാട്ടിലേയ്ക്ക് കുടിയേറിയതായും ചില ചരിത്ര സൂചനകളുണ്ട്.

ഉലകുടെയ പെരുമാളും മരയ്ക്കാർ സൈന്യവുമായി നടന്ന യുദ്ധവും അനുബന്ധ സംഭവങ്ങളുമൊക്കെ ഒരു പക്ഷേ പൂത്തുറ പോലൊരു കടലോരത്ത് അദ്ദേഹത്തിന് ഒരു ക്ഷേത്രമുണ്ടായതുമായി ബന്ധമുണ്ടാവാം. ഇത് കൂടാതെയും ഉലകുടെയ പെരുമാളിന്റെ പെരിലുള്ള ധാരാളം തമ്പുരാൻ ക്ഷേത്രങ്ങൾ കന്യാകുമാരി, തിരുവനന്തപുരം ജില്ലകളിൽ കാണാം. കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ പെരിയതമ്പുരാൻ ആലയം, വെള്ളമോടി ഉലകുടെയതമ്പുരാൻ കോവിൽ, ചരൽ പെരുമാൾസ്വാമി കോവിൽ എന്നിവയും തിരുവനന്തപുരം ജില്ലയിലെ മുടൻ മുഗൾ, ജഗദി, കുളത്തൂർ (ആറ്റിപ്ര), ചൂഴറ്റുകോട്ട, കിളിമാനൂർ, മുള്ളറം കോട് എന്നിവിടങ്ങളിലെ തമ്പുരാക്ഷേത്രങ്ങൾ എന്നിങ്ങനെ ധാരാളം ക്ഷേത്രങ്ങളുണ്ട്. പല തമ്പുരാൻ ക്ഷേത്രങ്ങളും ചരിത്രത്തിൽ നിന്നും അകന്നുമാറിക്കൊണ്ടിരിക്കുന്നുവെന്നതാണ് ദുഃഖിപ്പിക്കുന്ന ഒരു യാഥാർത്ഥ്യം.

കടപ്പാട് : 'ഉലകുടെപെരുമാൾ പാട്ടുകഥ' എന്ന പുസ്തകത്തിന്റെ രചയിതാവായ ഡോ. തിക്കുറിശ്ശി ഗംഗാധരൻ സാറിനും, പൂത്തുറ തമ്പുരാൻ ക്ഷേത്രത്തിനെ കുറിച്ച് അന്വേഷിച്ചറിയുവാൻ സഹായിച്ച പ്രീയ സുഹൃത്ത് കൊല്ലങ്കോട് അരുൺ കുമാറിനും നന്ദി.

Related stories :
 പെണ്ണരശുനാടും പുരുഷാദേവിയും http://Bitl.Cc/0usiQ1

Saturday, September 15, 2018

തെക്കൻ പാട്ടിലെ കഥകൾ

വടക്കൻ പാട്ടിനെ പോലെ തെക്കൻ പാട്ടുഅകൾ മലയാളിക്ക് സുപരിചിതമല്ല. ഭാഷ തന്നെയാണ് ഇതിന് പ്രധാന കാരണം. മലയാളവും തമിഴും ഇടകലർന്ന ഒരു ഭാഷാ ശലിയിലാണ് തെക്കൻ പാട്ടുകൾ എഴുതപ്പെട്ടിട്ടുള്ളത്. മഹാകവി ഉള്ളൂർ,  ഡോ. തിക്കുറിശ്ശി ഗംഗാധരൻ, കാഞ്ഞിരംകുളം കൊച്ചുകൃഷണൻ നാടാർ തുടങ്ങിയ ചിലരുടെ പ്രയത്നം കാരണമാണ് തെക്കൻ പാട്ടുകളെ കുറിച്ച്  കുറച്ചൊക്കെ നമുക്ക് മനസ്സിലാക്കാനായത്.

തെക്കൻ പാട്ടുകളെ കുറിച്ചുള്ള ചില കുറിപ്പുകളുടെ ലിങ്കുകൾ ചുവടെ ചേർക്കുകയാണ്.

http://Bitl.Cc/BD4hzc - തല്ലുകവി

http://Bitl.Cc/N03n1X - പൈങ്കുളം വലിയകേശിയും കൊച്ചുകേശിയും

http://Bitl.Cc/BcWBc - പെണ്ണരശുനാടും പുരുഷാദേവിയും

http://Bitl.Cc/GME1gHe - നാഞ്ചിനാട്ടിലെ യക്ഷിക്കഥകൾ

Friday, July 13, 2018

അമാവാസിക്കു ശേഷം....

തിങ്കൾക്കല മാഞ്ഞുള്ളിലമാവാസി-
ച്ചിന്തകൾ ചിത്രം വരയ്ക്കുന്ന വേളയിൽ

ഇരവിന്റെ തീക്ഷ്ണമാം കൂരിരുൾക്കൂട്ടിലീ-
ശിഥിലമോഹങ്ങൾക്കടയിരിക്കേ...

രാഗാദ്രയായെന്റെ കർണ്ണപുടങ്ങളെ
കോരിത്തരിപ്പിച്ച നിൻ കണ്ഠമിടറുന്നു

പ്രണയമർമ്മരക്കവിത മായുന്നു....നിൻ
തപ്തനിശ്വാസങ്ങളറിയുന്നു ഞാൻ...

നിന്നാത്മ നൊമ്പരക്കൂരമ്പു കൊണ്ടെന്റെ
ഹൃദയം നുറുങ്ങുകയാണെങ്കിലും സഖീ

നിന്നശ്രു ബിന്ദുക്കളൊപ്പി മാറ്റീടുവാ-
നശക്തനാണു ഞാനോമലാളേ

അഴലിന്റെയാഴക്കയങ്ങളിലറിയാതെ-
യുഴലുകയാണു നിൻ വഴിചേർന്നു ഞാനും

സ്വപ്ന വൃക്ഷത്തിന്റെ നിബിഡ ശിഖരങ്ങളിൽ
രക്തരക്ഷസ്സുകളട്ടഹസിക്കുന്നു

ചിത്തത്തിലേറ്റ വൃണപ്പാടുകൾ രൗദ്ര
ചിത്രക്കളങ്ങളായ് മിന്നിമാഞ്ഞീടുന്നു

നഷ്ടബോധത്തിൻ നെരിപ്പോടിൽ നിന്നെത്രയോ
തത്വശാസ്ത്രങ്ങൾ ജനിക്കുന്നു ഭൂമിയിൽ

സ്പഷ്ട ചിന്തകൾ പുച്ഛമായ് തോന്നീടാം
സ്വപ്ന പാന്ഥാവിലുല്ലസിച്ചീടവേ

സ്ഥായിയല്ലീ ചേതോവികാരങ്ങൾ
സ്വായത്തമാക്കിയ സർവ്വസ്വവും തഥാ

ഇതിഹാസത്താളുകൾ മറിച്ചു നോക്കീടുക
മുൾ വഴിയിലൂടെത്ര ചരിത്ര പ്രയാണങ്ങൾ

ത്യാഗികൾ ജീവരക്തം കൊണ്ടെഴുതിയ
കർമ്മകാണ്ഡത്തിലെയനശ്വര ഗാഥകൾ

അവതാരബിംബങ്ങൾ പോലുമവനിയിൽ
അതിജീവിച്ചെത്രയോ അഗ്നിപരീക്ഷകൾ...

ജീവിതപ്പാലാഴി കടഞ്ഞെടുത്തീടേണ-
മാത്മഹർഷത്തിന്റെയമൃത കുംഭങ്ങൾ നാം

തെറ്റും ശരിയും പകുത്തെടുത്തീടാത്ത
ചിന്തകളിലെൻ ജീവതാളം തുടിക്കുന്നു.

എന്റെ മോദമാണെന്നിലെ ചിന്തകൾ
എന്റെ വീഥിയിൽ ജ്വലിക്കുന്ന നാളങ്ങൾ

ജന്മജന്മാന്തര സുകൃതമെന്നോർത്തെന്റെ-
കർമ്മവീഥികൾ കീഴടക്കുന്നു ഞാൻ...