കന്യാകുമാരി ജില്ലയിലെ മലയാളികളുടെ സ്ഥാപങ്ങളുടെയും മറ്റും പരസ്യം ഈ ബ്ലോഗില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്യുക.
കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക്‌ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ്‌ ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
നിങ്ങളുടെ കൃതികള്‍ ഇവിടെ പ്രസധീകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Sunday, September 23, 2018

പെണ്ണരശു നാടും പുരുഷാദേവിയും

പെണ്ണരശുനാടും പുരുഷാദേവിയും:-
(തെക്കൻ പാട്ടിലെ കഥകൾ - 2)

തെക്കൻ പാട്ടുകളിലെ ശക്തയായ ഒരു സ്ത്രീ കഥാപാത്രമാണ് പുരുഷാദേവി. പുരുഷാദേവിയെ കുറിച്ച് അറിയണമെങ്കിൽ ആദ്യം പെണ്ണരശു നാട്ടിനെ കുറിച്ച് അറിയണം.പെണ്ണരശു നാട്ടിന്റെ കഥ സാങ്കല്പിക കഥയാണോ അല്ലയോ എന്നുള്ള തർക്കം തൽക്കാലം മാറ്റി വയ്ക്കാം. സ്ത്രീകൾക്ക് പരമാധികാരമുണ്ടായിരുന്ന ഒരു അപൂർവ്വ രാജ്യമാണ് പെണ്ണരശുനാട്. പെണ്ണരശുനാട്ടിലെ പുരുഷന്മാരെ കുറിച്ചുള്ള ഒരു വിവരണവും കഥാഗാനങ്ങളില്ല. അതുപോലെ തന്നെ പെണ്ണരശു നാട് നിലനിന്നിരുന്ന സ്ഥലത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഒന്നും ലഭ്യവുമല്ല. ചില‌ സൂചനകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. 'കൂവല്ലൂർ' രാജ്യത്തിന്റെ അയൽ രാജ്യം എന്നതാണ് ഒരു സൂചന. കൂവലൂർ ഇപ്പോഴത്തെ നെയ്യാറ്റിൻകര താലൂക്കിലെ അമ്പൂരി പഞ്ചായത്തിലുൾപ്പെട്ട കോവില്ലൂർ എന്ന സ്ഥലമായിരിക്കാമെന്ന് ഗവേഷകർ അനുമാനിക്കുന്നു.പെണ്ണരശുനാട്ടിലെ രാഞ്ജിയായിരുന്ന പുരുഷാദേവിക്ക് വാൾ പയറ്റ് പഠിക്കുന്നതിന് മുഞ്ചിറയിൽ നിന്നും ഗുരുദേവനെ കൊണ്ടുവന്നു എന്ന് സൂചിപ്പിക്കുന്നു. പെണ്ണരശു നാട്ടിലേൽക്കുന്ന സിംഹളക്കാറ്റിനെ കുറിച്ചും തെക്കൻ പാട്ടിൽ പരാമർശമുണ്ട്. ഇത് കൂടാതെയുള്ള മറ്റൊരു സൂചന കന്യാകുമാരി ജില്ലയിലുള്ള പുരുഷാദേവിയുടെ മൂന്നു ക്ഷേത്രങ്ങളാണ്. താഴാക്കുടി, കൊക്കോട്ടൂർ,കാട്ടുവിള എന്നീ‌ സ്ഥലങ്ങളിലാണ് ഈ‌ക്ഷേത്രങ്ങൾ എന്ന് ഡോ.തിക്കുറിശ്ശി ഗംഗാധരൻ പറയുന്നു. പെണ്ണരശുനാട്ടിനെ കുറിച്ച് ഗവേഷകന്മാർക്കിടയിൽ തന്നെ വ്യത്യസ്താഭിപ്രായമാണുള്ളത്. ആറ്റിങ്ങലായിരിക്കാമെന്നാണ് ശ്രീ ഉള്ളൂർ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ പുരുഷാദേവിയുടെ ക്ഷേത്രങ്ങളും മറ്റു ചില തെളിവുകളും നിരത്തി ഡോ.തിക്കുറിശ്ശി ഗംഗാധരൻ ഇതിനെ ഖണ്ഡിക്കുന്നു.
കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ലഭ്യമായ സൂചനകളിൽ നിന്നും പെണ്ണരശുനാട്  തിരുവിതാംകൂർ ഭാഗത്തുള്ള ഒരു സ്ഥലമായിരുന്നിരിക്കണം എന്ന് അനുമാനിക്കാം.

ഇനി പെണ്ണരശുനാട്ടിലെ യുവരാഞ്ജിയും തെക്കൻ പാട്ടുകളിലെ വീരനായികയുമായി പുരുഷാദേവിയുടെ കഥയിലേയ്ക്ക് കടക്കാം.

പെണ്ണരശുനാട്ടിലെ രാഞ്ജിയായ തിരുവണയാരമ്മ തന്റെ ഏഴു സഖിമാരോടൊപ്പം ഭരണം നടത്തി വന്നു. ദീർഘ കാലം സന്താനങ്ങളില്ലാതിരുന്ന, സന്താന ലബ്ദിക്കായി  കഠിന വൃതമനുഷ്ഠിച്ച റാണിക്ക് അവരുടെ ആഗ്രഹം പോലെ അനന്തരാവകാശിയായി ഒരു പെൺകുഞ്ഞ് ജനിച്ചു. അവൾക്ക് പുരുഷാദേവി എന്ന് പേരിട്ടു.അഞ്ചു വയസ്സുമുതൽ വിദ്യാഭ്യാസം ആരംഭിച്ച പുരുഷാദേവി ഏഴാം വയസ്സു മുതൽ ആയുധാഭ്യാസവും ആരംഭിച്ചു.കുതിര സവാരിയും വേദാധ്യയനവും ഒക്കെ സ്വായത്തമാക്കിയ പുരുഷാദേവി ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് വളർന്നു.
വിവാഹം കഴിഞ്ഞ് പുരുഷാദേവി ഗർഭിണിയായിരുന്ന് കാലഘട്ടത്തിൽ അവളുടെ കാര്യത്തിൽ അവളുടെ കാര്യത്തിൽ അതീവ ശ്രദ്ധ പതിപ്പിച്ച തിരുവണയാരമ്മ കൂടുതൽ ഭദ്രതയ്ക്കായി രാജധാനിയുടെ മൂന്ന് ഭാഗവും കോട്ട കെട്ടി.

 ഇത് അയൽ രാജ്യമായ  കൂവലൂരിലെ  ചെമ്പന്മുടി രാജവിന് ഇഷ്ടമായില്ല. പ്രതിഷേധ പ്രകടനത്തിനായി അദ്ദേഹം ഒരു ഉപായം കണ്ടെത്തി.രാജോതിമായ അകമ്പടിയോടെ പുരുഷാദേവിയുടെ കോട്ട വഴി തനിക്ക് തീർത്ഥയാത്ര പോകണമെന്ന ആവശ്യം അദ്ദേഹം ദൂതർ മുഖേന പുരുഷാദേവിയെ അറിയിച്ചു. എന്നാൽ സൈന്യ സമേതം കടന്നു പോകാനുള്ള ആവശ്യം പുരുഷാദേവി നിരാകരിച്ചു. ക്രൂദ്ധനായ ചെമ്പൻ മുടി രാജാവ് പെണ്ണരശു നാട്ടിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.ചെമ്പന്മുടി രാജാവ് നേരിട്ടു തന്നെ യുദ്ധത്തിന് നേതൃത്വം നൽകി. തന്റെ സൈന്യത്തിനു നേതൃത്വം നൽകിക്കൊണ്ട് അമ്മയോടൊപ്പം പൂർണ്ണ ഗർഭിണിയായ പുരുഷാദേവിയും യുദ്ധത്തിനെത്തി. ശക്തമായ പോരാട്ടം നടന്ന ആദ്യ ദിനത്തിലും രണ്ടാം ദിനത്തിലും നടന്ന പോരാട്ടത്തിൽ പുരുഷാദേവിയുടെ സൈന്യം കൂവലൂർ സൈന്യത്തെ നിഷ്പ്രഭരാക്കി. ചെമ്പൻ മുടിക്ക് പിൻ വാങ്ങേണ്ടി വന്നു.

 ഏതു വിധത്തിലും പെണ്ണരശു നാടുമായുള്ള യുദ്ധത്തിൽ ജയിക്കണമെന്നത് അഭിമാന പ്രശ്നമായ ചെമ്പൻ മുടി കാടത്തിനാട്ടിലെ രാജാവിനോട് സഹായമഭ്യർത്ഥിച്ചു. ഇരു രാജ്യത്തിലേയും വമ്പൻ സൈന്യം പെണ്ണരശുനാടുമായി യുദ്ധം തുടങ്ങി. പുരുഷാദേവിയും സൈന്യവും വീരോചിതമായി പോരാടി.എന്നാൽ വമ്പൻ ശത്രു സൈന്യത്തിന് മുന്നിൽ അവർക്ക് അധികനേരം പിടിച്ചു നിൽക്കാനായില്ല.തങ്ങൾക്ക് വിജയം നേടാനാകില്ലെന്ന് മനസ്സിലാക്കിയ തിരുവണയാരമ്മയും അംഗരക്ഷകരായ സഖിമാരും ശത്രുക്കളുടെ പിടിയിലകപ്പെട്ട് അടിമയാവാതിരിക്കാൻ ആത്മഹത്യ ചെയ്തു.ഇതൊക്കെ കണ്ട് മനസ്സു തകർന്ന പുരുഷാദേവി തന്റെ ശൂലം കൊണ്ട് വയറു പിളർന്ന് കുഞ്ഞിനെയെടുത്ത് ശത്രു സൈന്യത്തിനു നേരെ എറിഞ്ഞ് വീരമൃത്യു വരിച്ചു. അഭിമാനത്തിന് ക്ഷതം സംഭവിച്ച ചെമ്പൻ മുടി " പങ്കം ചെയ്താളെ പുരുഷാദേവി" എന്ന് വിലപിച്ചുകൊണ്ട് തന്റെ ഉടവാൾ നിലത്തുറപ്പിച്ച് അതിന്മേൽ ജീവത്യാഗം ചെയ്തു. കുറ്റബോധത്താൽ കാടത്തി രാജാവും ജീവത്യാഗം ചെയ്തു. ജീവത്യാഗം ചെയ്തവർ ശിവ സന്നിധിയിലെത്തിയെന്നും  യാഗാഗ്നിയിൽ മുഴുകി വന്ന അവർക്ക് മഹാദേവൻ പുതിയ പേരുകൾ നൽകിയെന്നും അവർ ആരാധ്യരായിത്തീർന്നുവെന്നുമൊക്കെയാണ് വിശ്വാസം. അങ്ങനെ പുരുഷാദേവി ആട്ടക്കാര ഇശക്കിയായും ചെമ്പൻ മുടി ധീരൻ ചെങ്കിടായ്ക്കാനായും കാടത്തി രാജാവ് കഴുക്കാരനായും പിന്നീട് അറിയപ്പെട്ടു. ഇപ്രകാരമാണ്  നാഞ്ചിനാട്ടിലെ യക്ഷിക്കഥകളിൽ പ്രധാനപ്പെട്ട പുരുഷാദേവിയുടെ കഥ തെക്കൻ പാട്ടുകളിലൂടെ പാടിപ്പതിഞ്ഞത്.

(ഡോ.തിക്കുറിശ്ശി ഗംഗാധരന്റെ വേണാടിന്റെ കഥാഗാനങ്ങൾ എന്ന പുസ്തകത്തിലെ 'പുരുഷാദേവിയമ്മപ്പാട്ട്' എന്ന ഭാഗവും, അതിൽ പ്രമുഖരായ ചിലർ നടത്തിയ നിരീക്ഷണങ്ങളുമാണ് ഈ പോസ്റ്റിന് ആധാരം)

Related stories:
ഉലകുടെയ പെരുമാൾ തമ്പുരാൻ ചരിത്രം http://Bitl.Cc/z4Nfn4Sg

No comments:

Post a Comment