കന്യാകുമാരി ജില്ലയിലെ മലയാളികളുടെ സ്ഥാപങ്ങളുടെയും മറ്റും പരസ്യം ഈ ബ്ലോഗില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്യുക.
കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക്‌ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ്‌ ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
നിങ്ങളുടെ കൃതികള്‍ ഇവിടെ പ്രസധീകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Saturday, November 23, 2019

രാത്രിമഴ

തോരാതെ പെയ്യുമീ രാത്രിമഴയുടെ
തീരാത്ത കണ്ണീർ പ്രവാഹത്തിലൂടെന്റെ
ഹൃദയത്തുടിപ്പുകൾ ശ്രുതിമീട്ടിപ്പാടുന്ന
ജീവരാഗത്തിലലിഞ്ഞുചേരട്ടെ ഞാൻ
പ്രണയമായെന്നിൽ നീ പെയ്തിറങ്ങുമ്പോഴും
നേർത്ത തേങ്ങലിൽ കാലൊച്ച കേൾക്കുന്നുവോ സഖി?
രാവിൻ നിഗൂഢതയിലാത്മ ദുഃഖങ്ങളെ
മൂടിവച്ചെന്നിൽ നീ കുളിരു കോരുന്നുവോ?
ഭാവനകളിലിന്നു നീ നിറക്കൂട്ടു ചാർത്തിയെൻ-
കാമനകളെയാർദ്രമായ് തഴുകിയുണർത്തവേ
എന്റെ ചാപല്യം കനലെരിയുന്ന നിൻ
ഹൃദയതാപത്തെ തമസ്കരിക്കുന്നുവോ?
കാകളി ശീലുകളിലലിഞ്ഞു ചേരാത്തൊ-
രാടിമേഘത്തിന്റെയാത്മസംഘർഷമായ്
ജീവഗോളത്തിനെക്കാർന്നു തിന്നുന്നോർക്കൊ-
രോർമ്മപ്പെടുത്തലായ് നീ പെയ്തിറങ്ങീടവേ..
നിന്റെ നോവിൻ പൊരുളറിയാതെ, നിൻ-
ഭാവഭേദങ്ങൾ കണ്ടറിയാതെ ഞാൻ
സ്വപ്നങ്ങൾ പൂക്കുമാ കുന്നിൻചെരുവിലെ
ഷഡ്പദമാകാൻ കൊതിച്ചുപോയി
മേഘനാദം കേട്ടുണരാതെ സ്വാർത്ഥനായ്
മൂഢലോകത്തിൽ രമിക്കുകയാണു ഞാൻ
മൗനരാഗത്തിൽ ഞാൻ ലയിച്ചു ചേരുമ്പോഴും
നീ പെയ്യുന്നു വാഗ്മിയാം പേമാരിയായ്...
പിന്നെയെൻ മൗനത്തിൽ പരിതപിച്ചിട്ടു നീ
കോരിച്ചൊരിയുന്നുഗ്രമാം പ്രളയമായ്..
ഒടുവിൽത്തളർന്നെൻ ഹൃദയാന്തരത്തിലൊ-
രഴകുറ്റ ചാറ്റലായ് നീ മയങ്ങി..
തൊട്ടുണർത്തീടുമാ മുഗ്ദസംഗീതമെൻ
വ്യർത്ഥ സങ്കല്പങ്ങൾ കെടുത്തിടട്ടെ.

No comments:

Post a Comment